Friday, January 19, 2024

88 രാവണന്‍ തട്ടികൊണ്ടുപോയതില്‍ സീതയ്ക്ക് ആശ്വാസമോ…?

രാവണന്‍ തട്ടികൊണ്ടുപോയതില്‍ സീതയ്ക്ക് ആശ്വാസമോ…? 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-88. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 88

സുധീര്‍ നാഥ്

രാവണന്‍ തട്ടികൊണ്ടുപോയതില്‍ സീതയ്ക്ക് ആശ്വാസമോ...?

ശ്രീരാമന്‍ ആണല്ലോ ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. അയോധ്യയിലെ രാമജന്‍മഭൂമിയിലെ ക്ഷേത്ര ഉദ്ഘാടനമാണ് ചര്‍ച്ചയ്ക്ക് കാരണമായത്. ശ്രീരാമനെ കഥാപാത്രമാക്കി ഒരു കാര്‍ട്ടൂണ്‍ വരികയും ആ കാര്‍ട്ടൂണ്‍ വലിയ രീതിയില്‍ രാജ്യമാകമാനം പ്രചരിക്കുകയും ചെയ്തത് ഏറെക്കാലം മുന്‍പല്ല. ഈ കാര്‍ട്ടൂണ്‍ വരച്ചത് ഒരു സ്ത്രീയാണ് എന്നുള്ളത് എടുത്തു പറയേണ്ട കാര്യവുമാണ്. കാരണം ഹാസ്യ ചിത്രകലാരംഗത്ത് സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവാണ് എന്നുള്ളതാണ്. പുരുഷന്മാര്‍ക്ക് അനുപാദകമായി ഇവിടെ സ്ത്രീകള്‍ കാര്‍ട്ടൂണ്‍ രചനാ രംഗത്ത് ഇല്ല എന്നുള്ളത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. എന്നാല്‍ പുരുഷന്മാരെക്കാള്‍ ശക്തമായ ഹാസ്യം അവതരിപ്പിക്കുന്നതില്‍ സ്ത്രീകള്‍ മുന്നിട്ടു നില്‍ക്കുന്നു എന്നുള്ളത് നമുക്ക് വ്യക്തമായി മനസ്സിലാക്കാം. എന്തുകൊണ്ടായിരിക്കും സ്ത്രീകള്‍ കാര്‍ട്ടൂണ്‍ കൂടുതല്‍ മുന്നോട്ടു വരാത്തത് എന്നുള്ളത് കാലങ്ങളായുള്ള ചര്‍ച്ചയാണ്. അങ്ങനെയുള്ള ചര്‍ച്ച തുടരുന്നതിനിടയിലാണ് ഹൈദരാബാദിലുള്ള ഒരു മാധ്യമപ്രവര്‍ത്തക കാര്‍ട്ടൂണ്‍ വരച്ചത് വലിയ ചര്‍ച്ചയായത്.

2018 ഏപ്രില്‍ മാസം പത്താം തീയതിയാണ് സ്വാതി വഡ്ലമുഡി എന്ന വനിതാ മാധ്യമ പ്രവര്‍ത്തക കൂടിയായ കാര്‍ട്ടൂണിസ്റ്റ് ഇങ്ങനെ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. വളരെ മനോഹരമായ കാര്‍ട്ടൂണ്‍ വരയ്ക്കുന്ന സ്ത്രീയാണ് സ്വാതി വഡ്ലമുഡി. പല രചനകളും വളരെ മൂര്‍ച്ചയേറിയതാണ് എന്ന് അവരുടെ മറ്റ് കാര്‍ട്ടൂണുകള്‍ കണ്ടാല്‍ മനസ്സിലാക്കാം. സാമൂഹ്യ മാധ്യമത്തിലാണ് അവര്‍ തന്‍റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. ഈ കാര്‍ട്ടൂണ്‍ വരച്ചതിന്‍റെ പേരില്‍ അവര്‍ക്ക് വ്യാപകമായ ആക്ഷേപങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നേരിടേണ്ടിവന്നു. ഈ കാര്‍ട്ടൂണ്‍ രാജ്യത്തെ ലക്ഷക്കണക്കിന് ആളുകളാണ് കാണുകയും ആയിരത്തിലേറെ പേര്‍ അത് അവരവരുടെ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കയും ചെയ്തു എന്നുള്ളത് ഈ കാര്‍ട്ടൂണിന്‍റെ ശക്തി വിളിച്ചോതുന്നു. 

ശ്രീരാമനും സീതയും ആണ് കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങള്‍. സീത തന്‍റെ ഭര്‍ത്താവായ  രാമനോട് പറയുകയാണ്, അയാം സൊ ഗ്ലാഡ് ഐ വാസ് കിഡ്നാപ്ഡ് ബൈ രാവണ്‍, നോട്ട് കിഡ്നാപ്ണ് ബൈ യുവര്‍ ബക്താസ്... (എന്നെ തട്ടികൊണ്ടുപോയത് അങ്ങയുടെ ഭക്തരല്ല രാവണനാണ് എന്നതില്‍ ഞാന്‍ ആശ്വസിക്കുന്നു)  ഉത്തര്‍പ്രദേശില്‍ വ്യാപകമായി നടക്കുന്ന ബലാല്‍സംഗങ്ങളും പീഡനങ്ങളും കൊലപാതകങ്ങളും മറ്റും അവിടുന്നുള്ള വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന സമയത്താണ് ഈ കാര്‍ട്ടൂണ്‍ വരച്ചിരിക്കുന്നത്. ഇവിടെ പ്രതികളായവര്‍ ബി.ജെ.പി പ്രവര്‍ത്തകരായിരുന്നു എന്നതും, അവരൊക്കെ രാമ ഭക്തരായിരുന്നു എന്നതും വാര്‍ത്തയായിരുന്നു. ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകയായ സ്വാതിക്ക് ഇങ്ങനെയൊരു കാര്‍ട്ടൂണ്‍ രചിക്കാന്‍ കാരണമായത് അതായിരിക്കും. 

No comments:

Post a Comment