Thursday, January 4, 2024

55 സൂര്യനെല്ലി കാര്‍ട്ടൂണ്‍

സൂര്യനെല്ലി കാര്‍ട്ടൂണ്‍ 

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-55. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 55

സുധീര്‍ നാഥ്

സൂര്യനെല്ലി കാര്‍ട്ടൂണ്‍

1996ല്‍ ഇടുക്കിയിലെ സൂര്യനെല്ലി സ്വദേശിനിയായ ഒന്‍പതാം ക്ലാസുകാരിയായിരുന്ന പെണ്‍കുട്ടിയെ സ്നേഹം നടിച്ച് തട്ടിക്കൊണ്ടുപോകുകയും, തുടര്‍ന്നുള്ള നാല്പതു ദിവസം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പരാതി സംബന്ധിച്ച അന്വേഷണത്തേയും വിചാരണയേയും ആണ് സൂര്യനെല്ലി സ്ത്രീപീഡനക്കേസ് എന്ന് പറയുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍വച്ചു നടന്ന പീഡനത്തില്‍ 42 പേരോളം ഉള്‍പ്പെട്ടിരുന്നു. പ്രതികളിലും ആരോപണവിധേയരിലും പെട്ടവരില്‍ ചിലര്‍ അറിയപ്പെടുന്നവരും ഉന്നതപദവികള്‍ വഹിക്കുന്നവരും ആയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ കേസില്‍ ഉള്‍പ്പെടുകയോ സംശയത്തിന്‍റെ നിഴലിലാകുകയോ ചെയ്തപ്പോള്‍, കോണ്‍ഗ്രസ്, ജെ.എസ്.എസ്., കേരളാ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ പ്രാദേശിക നേതാക്കള്‍ കേസില്‍ പ്രതികളായി.

കേരളത്തില്‍ സൂര്യനെല്ലി പെണ്‍വാണിഭം വാര്‍ത്ത വന്നുകൊണ്ടിരിക്കുന്ന കാലം. ദിവസവും ഓരോ പ്രമുഖരുടേയും പേരുകള്‍ ഈ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നുകൊണ്ടിരുന്നു. കോണ്‍ഗ്രസ് നേതാക്കളായിരുന്നു പ്രതിപട്ടികയില്‍ വന്നുകൊണ്ടിരുന്നത്. ഈ സമയത്താണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. സൂര്യനെല്ലി വിഷയം ഇലക്ഷനില്‍ ഉയര്‍ത്തിപിടിക്കാന്‍ ഇടത്പക്ഷ മുന്നണി തീരുമാനിക്കുന്നു. 

മലയാള മനോരമയില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ ഒരു കാര്‍ട്ടൂണ്‍ വരച്ചു. ഒരു നാടക സ്റ്റേജാണ് കാര്‍ട്ടൂണില്‍ ചിത്രീകരിച്ചത്. അക്കാലത്ത് ഇറങ്ങിയ ഒരു സിനിമയുടെ പേരിനെ ഓര്‍മ്മിപ്പിക്കുന്ന പേരായിരുന്നു കാര്‍ട്ടൂണിനും തലക്കെട്ടായി ഇട്ടത്. അഗ്നിപുത്രി. സ്റ്റേജില്‍ ഒരുപെണ്‍കുട്ടി യു.ഡി.എഫ് ലിസ്റ്റുമായി തേങ്ങുന്നു. പ്രതികളില്‍ യുഡിഎഫ് നേതാക്കളായിരുന്നു പ്രധാനികള്‍ എന്ന ആരോപണമാണ് എല്‍ഡിഎഫിന്‍റെ ആയുധമായത്. യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി ലിസ്റ്റ് പെണ്‍കുട്ടിക്ക് നല്‍കി എല്‍.ഡി.എഫിനെ നയിക്കുന്ന നായനാര്‍ പറയുകയാണ്... ഓരോ പേരും നോക്കി വായിച്ചതിന് ശേഷം സഖാവ് വാവിട്ട് ഉറക്കെ പൊട്ടിക്കരയണം... കാര്‍ട്ടൂണില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ്സും സ്ന്‍റേജില്‍ മറുവശത്ത് സൈഡ് കര്‍ട്ടന് പിന്നില്‍ കാണാം. വലത് പക്ഷെത്തെ വല്ലാതെ ആക്രമിക്കുന്ന കാര്‍ട്ടൂണായി എന്ന അഭിപ്രായം വ്യാപകമായുണ്ടായി. അതിശക്തമായ ഈ കാര്‍ട്ടൂണ്‍ വലിയ കോളിളക്കമുണ്ടാക്കി. കാര്‍ട്ടൂണിസ്റ്റിന്‍റെ വീട്ടിലെ ഫോണ്‍ എടുക്കാന്‍ പറ്റാത്ത സ്ഥിതി വരെ ഉണ്ടായി. മലയാള മനോരമയുടെ എല്ലാ ഓഫീസുകളിലേയ്ക്കും ഫോണിലൂടെ ഈ കാര്‍ട്ടൂണിനെതിരെ അസഭ്യ വര്‍ഷം തന്നെ ഉണ്ടായി. സൂര്യനെല്ലി കാര്‍ട്ടൂണ്‍ വരയക്കേണ്ടിയിരുന്നില്ല എന്നും, വരച്ചത് തെറ്റായി പോയെന്നും കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ പിന്നീട് ലേഖകനോട് പറഞ്ഞിട്ടുണ്ട്.

കാര്‍ട്ടൂണ്‍ കടപ്പാട്: മലയാള മനോരമ

No comments:

Post a Comment