Wednesday, March 6, 2024

110 - കസേര കളികളുടെ കാര്ട്ടൂണുകള്

 കസേര കളികളുടെ കാര്ട്ടൂണുകള്

രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-110. കാര്ട്ടൂണുകള് ചരിത്ര രചനയുടെ എഫ്.ഐ.ആര്. ആണെന്ന് പറയാറുണ്ട്. അഴിമുഖം ഡോട്ട് കോമില് പ്രസിദ്ധീകരിച്ചു വരുന്ന ചരിത്രം പറയുന്ന കാര്‍ട്ടൂണിന്‍റെ വിവരങ്ങളറിയാന്‍ മുകളില്‍ കാണുന്ന നീല നിറത്തിലുള്ള തലക്കെട്ടില്‍ ക്ലിക്ക് ചെയ്യുക. നിങ്ങള്‍ക്ക് അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം.


രാഷ്ട്രീയ ഇടവഴി 110

സുധീര്‍ നാഥ്

കസേരകളികളുടെ കാര്‍ട്ടൂണുകള്‍

തിരഞ്ഞെടുപ്പ് എന്നു പറഞ്ഞാല്‍ അധികാരത്തിലേക്കുള്ള വഴി തുറന്നിരിക്കുന്നു എന്നാണ് കാലങ്ങളായി നമ്മുടെ രാജ്യത്ത് നടന്നുവരുന്ന അലിഖിത നിയമം. അധികാരത്തിനായി നിലപാടുകള്‍ മാറ്റാനും, ആശയങ്ങള്‍ ബലി കഴിക്കാനും നമ്മുടെ രാജ്യത്തെ രാഷ്ട്രീയ കക്ഷികള്‍ പലപ്പോഴും വ്യഗ്രത കാട്ടുന്നത് നാം കണ്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുന്നണി മാറി അവരുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് പോലും മാറ്റം വരുത്തി നീങ്ങുന്ന എത്രയോ രാഷ്ട്രീയ പാര്‍ട്ടികളാണ് നമുക്ക് ചുറ്റിനും ഉള്ളത്. പാര്‍ട്ടി മാറി അധികാര കേന്ദ്രങ്ങളിലേയ്ക്ക് അടുക്കുവാന്‍ നോക്കുന്ന നേതാക്കളും ഉണ്ട്.  

വലിയ ജനകീയമായ വിനോദ മത്സരമാണ് കസേരകളി. മ്യൂസിക്കല്‍ ചെയര്‍ എന്നാണ് കസേരകളിക്ക് ഇംഗ്ലീഷില്‍ പറയുന്നത്. തുടര്‍ച്ചയായി മണിയടിക്കുകയോ ഏതെങ്കിലും സംഗീതോപകരണം പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുകയും, കസേരയ്ക്ക് ചുറ്റും ഓടുന്നവര്‍ മണിയടിയോ സംഗീതമോ നില്‍ക്കുമ്പോള്‍ തൊട്ടു മുമ്പില്‍ കാണുന്ന കസേരകളില്‍ ഇരിക്കുന്നു.  കസേര കിട്ടാത്തയാള്‍ പുറത്താകും എന്നാണ് കളിയുടെ നിയമം. 

കസേരകളി രാഷ്ട്രീയത്തില്‍ ഉണ്ടാകുകയാണെങ്കില്‍ രസകരമായിരിക്കും എന്ന് കാര്‍ട്ടൂണിസ്റ്റുകള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് കാലത്ത് കസേരകളിയോട് സമാനമായ ഒട്ടേറെ കാര്‍ട്ടൂണുകള്‍ കാലങ്ങളായി നമ്മുടെ കാര്‍ട്ടൂണിസ്റ്റുകള്‍ വരയ്ക്കാറുണ്ട്. അത്തരത്തിലൊന്ന് മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സീരി വര്‍ഷങ്ങള്‍ക്കു മുമ്പ് വരച്ചിട്ടിരിക്കുന്നത് ശ്രദ്ധിക്കുക. ഈ കാര്‍ട്ടൂണില്‍ വാജ്പേയും, കേസരിയും, ദേവഗൗഡയും, മൂപ്പനാരമാണ് ഓടുന്നത്. കാര്‍ട്ടൂണ്‍ വരയ്ക്കുമ്പോള്‍ ബിജെപിക്കും കോണ്‍ഗ്രസിനും അധികാരത്തില്‍ എത്തുവാന്‍ ഏറെ പണിപ്പെടേണ്ട സാഹചര്യമായിരുന്നു. അതുകൊണ്ടായിരിക്കണം ബിജെപി നേതാവായ എ ബി വാജ്പേയും, കോണ്‍ഗ്രസ് നേതാവായ സീതാറാം കേസരിയും കസേരകളിയില്‍ ഭാഗമായി വന്നിരിക്കുന്നത്. എന്തായാലും തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ കാര്‍ട്ടൂണ്‍ ഓര്‍മ്മയിലേക്ക് ഓടിയെത്തി എന്നു മാത്രം...

No comments:

Post a Comment